ദില്ലി: ഗുജറാത്തിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം കുറിച്ച് അധികാരത്തിൽ വരുമെന്ന് എ ബി പി-സി വോട്ടർ സർവ്വേ ഫലം. 134 മുതൽ 142 സീറ്റുകൾ വരെയാണ് ബിജെപിക്ക് സർവേ പ്രവചിക്കുന്നത്. അതേസമയം കോൺഗ്രസ് തകർന്നടിയും. 28 മുതൽ 36 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവേയിൽ നൽകിയിട്ടുള്ളത്. കാര്യമായ ചലനങ്ങളുണ്ടാക്കാൻ ആം ആദ്‌മി പാർട്ടിക്ക് കഴിയില്ലെങ്കിലും പാർട്ടി അക്കൗണ്ട് തുറക്കുകയും 07 മുതൽ 15 സീറ്റുകൾ വരെ നേടുകയും ചെയ്യും. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഹിമാചലിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലം ഡിസംബർ 08 ന് പ്രഖ്യാപിക്കും.
ഗുജറാത്തിലെ എല്ലാ മേഖലകളിലും സമ്പൂർണ്ണാധിപത്യമായിരിക്കും ബിജെപി നേടുക. 2017 ൽ വടക്കൻ ഗുജറാത്തിലും കച്ച് സൗരാഷ്ട്ര മേഖലയിലും കോൺഗ്രസ്സിനായിരുന്നു ആധിപത്യം. എന്നാൽ ഈ മേഖലകളിലും ബിജെപി ഇത്തവണ ആധിപത്യം നേടും. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലായിരുന്നു ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മധ്യ ഗുജറാത്തിൽ ബിജെപി 45 മുതൽ 49 സീറ്റുകൾ വരെ നേടും. വടക്കൻ ഗുജറാത്തിൽ 20 മുതൽ 24 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്. തെക്കൻ ഗുജറാത്തിൽ 27 മുതൽ 31 സീറ്റുകൾ വരെയും കോൺഗ്രസിന്റെ സാഛ്ക്തി കേന്ദ്രമായ കച്ച് സൗരാഷ്ട്ര മേഖലയിൽ 38 മുതൽ 42 സീറ്റ് ഇത്തവണ ബിജെപി നേടുമെന്നും സർവ്വേ ഫലത്തിൽ പറയുന്നു
വോട്ടിങ് ശതമാനത്തിൽ ബിജെപിക്കും കോൺഗ്രസിനും കുറവ് വരുത്തിക്കൊണ്ടാണ് ആം ആദ്മി പാർട്ടി രംഗത്ത് വരുന്നത്. എങ്കിലും കോൺഗ്രസിനാണ് കനത്ത നഷ്ടം. ഇതാണ് ബിജെപിയുടെ വൻ കുതിപ്പിന് കാരണമാകുന്നത്. 45.9 ശതമാനം വോട്ട് ബിജെപിക്കും 26.9 ശതമാനം വോട്ട് കോൺഗ്രസിനും 21.2 ശതമാനം വോട്ട് ആം ആദ്‌മി പാർട്ടിക്കും സർവ്വേ നൽകുന്നു. കഴിഞ്ഞ തവണ നേടിയ 41.44 ശതമാനത്തിൽ നിന്നാണ് 26.09 ലേക്ക് കോൺഗ്രസ് കൂപ്പുകുത്തുന്നത് എന്നത് ശ്രദ്ധേയമാണ്.