ഭുവനേശ്വർ : ഒഡീഷയിൽ വീണ്ടും റഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ ജഗത്‌സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
15 ദിവസത്തിനിടെ റഷ്യൻ പൗരന്മാരുടെ മൂന്നാമത്തെ മരണമാണിത്. അൻപത്തിയൊന്നുകാരനായ മില്യാകോവ് സെർജി, എംബി അൽദ്നാ കപ്പലിലെ ചീഫ് എൻജിനീയറാണ്. മുംബൈയിൽനിന്നു ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടത്. പുലർച്ചെ നാലരയോടെയാണു മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയർമാൻ പി.എൽ.ഹരാനന്ദ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66), സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.