കൊച്ചി : തൃശൂരിലെ നിക്ഷേപത്തട്ടിപ്പു വീരൻ പ്രവീൺ റാണയുടെ പങ്കാളി പോലീസ് പിടിയിൽ. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ മേധാവി വെളുത്തൂർ സ്വദേശി സതീഷിനെയാണ് പാലാഴിയിലെ ഇയാളുടെ വീട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. റാണ രഹസ്യമായി നടത്തിയ നിക്ഷേപത്തിന്റെ നിർണ്ണായക രേഖകൾ ഇവിടെ നിന്ന് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ടു പൊലീസ് നടത്തുന്ന ആദ്യത്തെ അറസ്റ്റാണിത്.
നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം റാണ പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണു കരുതപ്പെടുന്നത്. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം.
കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി റാണയ്ക്ക് പണമിടപാടുകളുണ്ട്. ഇയാൾക്ക് ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു റാണ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാളെ പിടികൂടാനായി തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരംമണത്തറിഞ്ഞ റാണ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന റാണയുടെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ റാണാനടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുമായി റാണ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ സമയം റാണ മുകളിലത്തെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നു.