ന്യൂഡൽഹി : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിൽ എത്തി. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന തുടങ്ങിയ പ്രമുഖരും ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ രാഷ്‌ട്രപതി ഭവനിൽ സന്നിഹിതരായിരുന്നു.
ഈജിപ്ഷ്യൻ പ്രസിഡന്റിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സന്ദർശനത്തിൽ അഞ്ച് ഈജിപ്ഷ്യൻ മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ഈജിപ്തുമായുള്ള രാജ്യത്തിന്റെ നയതന്ത്രബന്ധത്തിന്റെ 75-ാമത് വാർഷികം ആഘോഷിക്കുന്ന വേളകൂടിയാണിത്. ജി- 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി ഈജിപ്തിനെ ഇന്ത്യ നേരത്തെ ക്ഷണിച്ചിരുന്നു.