പാലക്കാട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള റൈസ് മില്ലാണ് ആലത്തൂർ മോഡേൺ റൈസ് മിൽ. പതിനഞ്ച് വർഷം മുൻപ് മൂന്ന് കോടി രൂപ മുടക്കി നിർമിച്ച മില്ലാണ് പൂട്ടിയതിന് പിന്നാലെ ഇപ്പോൾ നാശത്തിന്റെ വക്കിലായിരിക്കുന്നത്. സർക്കാർ മേഖലയിൽ സ്ഥാപിച്ച മില്ലാണ് പ്രവർത്തന രഹിതമായത്.
മില്ലിന്റെ ഉദ്ഘാടനം നടന്നത് 2008 ജനുവരി ഒന്നിനായിരുന്നു. ആലത്തൂർ ദേശീയപാതയിലെ ആറേക്കറിലാണ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയിൽ മിൽ സ്ഥാപിച്ചിരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത മില്ല് നാല് മാസത്തിനുള്ളിൽ തന്നെ പൂട്ടി. തുടർന്ന് 2018-ൽ അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ 25 ലക്ഷം രൂപ മുടക്കി മില്ല് നവീകരിച്ചു. എങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ മില്ല് വീണ്ടും പൂട്ടി.
കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ നെല്ലുത്പാദനം ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണുള്ളത്. ഇവിടങ്ങളിലെ കർഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്‌ക്ക് കൈമാറി റേഷൻകടകളിലൂടെ നൽകുകയായിരുന്നു മില്ലിന്റെ ലക്ഷ്യം. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ സൊസൈറ്റികളിലൂടെ നെല്ല് ശേഖരിക്കാൻ സാധിച്ചില്ല. അതുമാത്രമല്ല അരി ഉത്പന്നങ്ങളാക്കി മാർക്കറ്റിലെത്തിക്കാനും കഴിയാതെ വരികയുമായിരുന്നു.