കൊച്ചി : സ്വന്തം സ്റ്റേഡിയമെന്ന സ്വപ്‌നവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശേരി അത്താണിയിൽ തന്നെ ഉയരുമെന്ന് സൂചന. നഗരത്തിലെ മറ്റു ചിലയിടങ്ങളിലും സ്ഥലം നോക്കുന്നുണ്ടെങ്കിലും അത്താണിയിലെ സ്ഥലത്തിന് തന്നെയാണ് മുൻഗണന. ആവശ്യമായ അനുമതികൾ ലഭിച്ചാൽ ഈ സ്ഥലത്തുതന്നെ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകും. രാജ്യാന്തര വിമാനത്താവളത്തിനടുത്താണെന്നതും ദേശീയ പാതയിലേക്ക് 21 മീറ്റർ വഴിയുണ്ടെന്നതും ഈ സ്ഥലത്തിന്റെ മേന്മകളാണ്.
അതേസമയം, സ്റ്റേഡിയത്തിനായി സ്ഥലം കൈമാറാൻ താൽപര്യമറിയിച്ചുകൊണ്ട് ഏതാണ്ട് മുപ്പതിലേറെ ഭൂവുടമകൾ ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇതിൽ ഒന്നിലേറെ വ്യക്തികളുടെ സംഘവുമുണ്ട്. 250 കോടി രൂപ ചെലവിലാണ് മൂന്നു വർഷത്തിനകം സ്റ്റേഡിയം പൂർത്തിയാക്കുക.
കൊച്ചി നഗരത്തിന്റെ 30 കിലോമീറ്റർ പരിധി എന്നറിയിച്ചെങ്കിലും അയൽ ജില്ലകളിൽ നിന്നുപോലും താൽപര്യമറിയിച്ചുകൊണ്ട് ഭൂവടമകൾ എത്തി. ക്ലബ് ഹൗസ്, കൺവൻഷൻ സെന്റർ, ഹോട്ടൽ, ജിംനേഷ്യം തുടങ്ങി ആധുനിക ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ വേണ്ടതെല്ലാം സ്റ്റേഡിയം കോംപ്ലക്സിൽ ഒരുക്കുമെന്നാണ് കെസിഎ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.