കൊച്ചി: ഇന്നലെ അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ. ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലാൽ ഇന്നസെന്റ് എന്ന അഭിനയ പ്രതിഭയെ ഓർക്കുന്നത്.
‘ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.’ മോഹൻലാലിന്റെ വാക്കുകൾ. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…”
ഇന്നലെ രാത്രി 10.30 ഓടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. രണ്ടു തവണ അർബുദത്തെ അതിജീവിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അടുത്തകാലത്തായി അദ്ദേഹത്തിന് ആവർത്തിച്ച് കോവിഡ് ബാധിച്ചിരുന്നു. അതുമൂലമുണ്ടായ ന്യുമോണിയയ്ക്ക് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാവിലെ എട്ടുമണി മുതൽ 11 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. നാളെയായിരിക്കും സംസ്‌കാര ചടങ്ങുകൾ