Tuesday, May 7, 2024
spot_img

ഇന്നസെന്റിന് കണ്ണീരോടെ വിട! കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ആരംഭിച്ചു; ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദർശനം; സംസ്‌കാരം നാളെ

കൊച്ചി: മലയാള സിനിമയുടെ ഹാസ്യ സമ്രാട്ടും, നിർമാതാവും, പൊതുപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ ഇന്നസെന്റിന് വിടനൽകാനൊരുങ്ങി കേരളം. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൽപ്പസമയം മുമ്പ് പൊതുദർശനം ആരംഭിച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം. മലയാള സിനിമയുടെ പ്രമുഖരായ അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഇന്നസെന്റ്. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

Related Articles

Latest Articles