മലയാള സിനിമയിമയിലെ ഹാസ്യ സമ്രാട്ടും, നിർമ്മാതാവും മാത്രമല്ല, മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനും ജനകീയനായ ഗ്രന്ഥകാരനുമായിരുന്നു ഇന്നലെ അന്തരിച്ച ഇന്നസെന്റ്. ഇതിനകം 75000 കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി. അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ ഇന്നസെന്റ് നടത്തുന്ന സഞ്ചാരമാണ് പുസ്തകം. ശ്രീകാന്ത് കോട്ടക്കലാണ് പുസ്തകം തയ്യാറാക്കിയത്. രണ്ടുതവണ കാൻസറിനെ അതിജീവിച്ച വ്യക്തിയാണ് ഇന്നസെന്റ്. മാരകമായ അസുഖത്തെ ചിരിയോടെ നേരിട്ട ആ അസാമാന്യ ധൈര്യം നിരവധിപേർക്ക് പ്രചോദനമായി. അതുകൊണ്ടുതന്നെ കാൻസർ വാർഡിലെ ചിരി കേരളക്കരയിൽ തരംഗമായി. ‘ചിരിക്ക് പിന്നില്‍’, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി, ഞാന്‍ ഇന്നസെന്റ് തുടങ്ങിയ പുസ്തകങ്ങളും ഇന്നസെന്റിന്റേതായുണ്ട്.
രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ മറ്റുഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നിവയാണ് അന്യഭാഷാ ചിത്രങ്ങൾ. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.