ബംഗളുരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഇന്ന് 11:30 ന് നടക്കും. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപിയാണ് ഭരണകക്ഷി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലെ തിളക്കമാർന്ന വിജയം നേടി തുടർഭരണം നേടുക എന്നതാണ് ബിജെപി ലക്‌ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. അതേസമയം കോൺഗ്രസ്സും ആത്മവിശ്വാസത്തിലാണ് എന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.
അതേസമയം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ വയനാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നത് സംബന്ധിച്ച് ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. കാരണം കർണ്ണാടക തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന സൂചനകൾ വന്നിരുന്നു. നേരത്തെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലുകളെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ഇടയാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ഇതുവരെ മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, നിയമപോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.