ഇന്ന് മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായ ഒ.വി വിജയന്റെ ഓർമദിനം. ഒ.വി വിജയനെന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസിൽ ആദ്യമെത്തുന്നത് ഖസാക്കിന്റെ ഇതിഹാസമെന്ന അദ്ദേഹത്തിന്റെ കൃതി തന്നെയാണ്. എഴുത്തുകാരൻ എന്നതിലുപരി കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയൻ.
കാലത്തിന് മായ്ക്കാൻ കഴിയാത്ത നിരവധി കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച അതുല്യ എഴുത്തുകാരനാണ് ഒ.വി വിജയൻ. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെപ്പോലും സൗമ്യതയോടെയും സ്നേഹത്തോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.