തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം. അതിനാൽ ഇനി ഉദ്യോഗസ്ഥ സംഘമായിരിക്കും യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കുക. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെയാണ് ബിസിനസ് മീറ്റിന് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ യുഎഇ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ ജൂണിലെ അമേരിക്കൻ യാത്ര നടക്കുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയില്‍ മുഖ്യമന്ത്രിയെ കാത്തിരുന്ന സിപിഎം ആഭിമുഖ്യമുള്ള സംഘടനകൾ സ്വീകരണ പരിപാടികൾ ഏകോപിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വരവ് റദ്ദാക്കിയതോടെ പരിപാടികൾ എല്ലാം തന്നെ ഇടത് സംഘടനാ പ്രവർത്തകർ നിരോധിച്ചു.
രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കാതെ വന്നതോടെ പൗരസ്വീകരണം നടത്താനുള്ള നീക്കം പാളി. കേരളത്തിൽ മതിയായ രീതിയിൽ ഭരണം നടത്താതെ യുഎഇയിൽ പോയി പ്രവാസികളെ അഭിസംബോധന ചെയ്തിട്ടെന്തു കാര്യം എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കേന്ദ്രം യാത്ര നിഷേധിച്ചതോടെ പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രമായി മുഖ്യമന്ത്രി യാത്രാ അനുമതി തേടിയെങ്കിലും അതും വിജയിച്ചില്ല.