മിർപൂർ : ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഞെട്ടിക്കുന്ന തോൽവി. 40 റൺസിനാണ് മിർപൂരിൽ ടീം ഇന്ന് തോൽവി സമ്മതിച്ചത്. ആദ്യമായാണ് ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന മത്സരത്തിൽ തോൽപ്പിക്കുന്നത്. മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ 152 റൺസിൽ ഒതുക്കുവാൻ സാധിച്ചുവെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാനാവാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നാലു വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശ് ബാറ്റിങ് നിരയെ അമന്‍ജ്യോത് കൗർ കടപുഴക്കിയപ്പോൾ 64 പന്തുകളിൽനിന്ന് 39 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയുടെ ചെറുത്തു നിൽപ്പാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 40 പന്തുകൾ നേരിട്ട് 20 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും 12 പന്തിൽ 11 റൺസെടുത്ത സ്മൃതി മന്ഥനയ്ക്കും ഇന്നത്തെ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഇതോടെ 35.5 ഓവറിൽ 113 റണ്‍സെടുത്ത് ഇന്ത്യ തോൽവി സമ്മതിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. നേരത്തെ നടന്ന ട്വന്റി20 പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.