മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിൻ്റെ നടപടിയിൽ 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്.
രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതിനെ കുറിച്ചും മാദ്ധ്യമങ്ങളെ അറിയിക്കാൻ രാഷ്ട്രപതിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സൻ മൗമൂൺ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിൽ മാലിദ്വീപ് സൈനികർ ഇല്ലെന്ന് ഗസ്സാൻ മൗമൂൺ പറയുന്നു. പല ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാൽ, വിവിധ കാരണങ്ങളാൽ നമ്മുടെ സൈനികർ ഇത് പൂർത്തിയായിട്ടില്ല. അതിനാൽ, രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പൂർണ്ണമായും പ്രവർത്തനക്ഷമമോ ആയ ആരും ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ലെന്നാണ് ഗസ്സാൻ മൗമൂൺ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

