കൊച്ചി: നഗരത്തിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീ ഇനിയും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ആണ് ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും ഫയര്‍ഫോഴ്‌സ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടരുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ പുകശല്യമാണ് ഇപ്പോള്‍ നഗരവാസികള്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. 10 കിലോമീറ്റര്‍ ഇപ്പുറത്ത് വൈറ്റില, ചമ്പക്കര എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പടെ പുക പടര്‍ന്നിട്ടുണ്ട്.
പുക ശല്യം രൂക്ഷമായതോടെ നിരവധിപേര്‍ക്ക് അസ്വസ്തത ഉണ്ടാവുകയും ചെയ്തു. വന്‍ തോതില്‍ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആളുകള്‍ക്ക് തൊണ്ട വേദനയും ശ്വാസം മുട്ടലും തുടങ്ങിയ അസ്വസ്ഥതകളാണ് ഉണ്ടായത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. അതേസമയം തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകള്‍ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും ഇപ്പോഴും തീ അണയ്ച്ചിട്ടില്ല.