കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേരാണ് പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത്. ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് സിൻഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കി. സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുട്ടികളെ പരിപാടിയിലേക്ക് കയറ്റുന്നതിൽ വീഴ്ചയുണ്ടായതായി വിസി റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാകും സംഭവം അന്വേഷിക്കുകയെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.