തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കാനാണ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ യാത്ര ആരംഭിച്ചതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ആനുകൂല്യങ്ങൾ ശിപാര്‍ശയില്ലാതെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് ഒട്ടും സ്വീകാര്യമാകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലില്‍ നടന്ന വായ്പ വ്യാപന മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ജനങ്ങള്‍ക്ക് ആരുടെയും ശിപാര്‍ശ ഇല്ലാതെ കേന്ദ്രാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ 6015 കോടി രൂപയുടെ വായ്പ വിതരണം ചെയ്യുന്നതില്‍ 1123 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ ലീഡ് ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും എസ്.എല്‍.ബി.സി കണ്‍വീനര്‍ കാനറ ബാങ്കും സംയുക്തമായാണ് വായ്പാ വ്യാപന മേളയുടെ ആറാമത് പതിപ്പ് സംഘടിപ്പിച്ചത്.