ചെന്നൈ: സനാതന ധർമ്മ പരാമർശത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. മോസ്‌ക് പൊളിച്ച് പണിയുന്ന ക്ഷേത്രങ്ങളെ ഡി എം കെ പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. കരുണാനിധി നേതൃത്വം നൽകിയ ഡി എം കെ ഒരു വിശ്വാസത്തിനും എതിരല്ല. ഞങ്ങൾ രാമക്ഷേത്രത്തിന് എതിരല്ല. അവിടെ നിലനിന്നിരുന്ന മോസ്‌ക് പൊളിച്ചാണ് ക്ഷേത്രം പണിയുന്നത് എന്നതാണ് പ്രശ്നം അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രാചീന ക്ഷേത്രം തകർത്താണ് തർക്ക മന്ദിരം പണിതതെന്നതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീംകോടതി ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി വിധി പറഞ്ഞത് എന്ന വസ്തുത നിലനിൽക്കെയാണ് ഉദയനിധിയുടെ പുതിയ പ്രസ്‌താവന.
ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഡി എം കെ നേതാവിന്റെയും പ്രസ്താവന. ഇൻഡി മുന്നണിയിലെ പല ഘടക കക്ഷികളും ഉദയനിധിയുടെ പ്രസ്താവനയിൽ അസന്തുഷ്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്ക് തൊട്ടു മുന്നേയാണ് സനാതന ധർമ്മത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള ഉദയനിധിയുടെ പ്രസ്താവന വന്നത്. തുടർന്ന് തെരഞ്ഞടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടി കിട്ടിയിരുന്നു.