ദില്ലി: സ്പെഷ്യൽ സെല്ലിന്റെ പിടിയിലായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് അഹമ്മദ് മാട്ടു ജമ്മുകശ്മീരിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് സൂചന. പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വിദേശത്തെ ഭീകരരുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്ന് സംശയിക്കുന്ന ഫോൺ പോലീസ് പിടിച്ചെടുത്ത് വിവരങ്ങൾ വീണ്ടെടുക്കാനായി അയച്ചിട്ടയുണ്ട്. ഇന്ത്യയിലും ഇയാൾക്ക് ചിലരുടെ സഹായം കിട്ടിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിൽ നടന്ന അഞ്ച് ഗ്രനേഡ് ആക്രമണങ്ങളടക്കം 11 ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് പിടിയിലായ ജാവേദ്. അഞ്ചു പോലീസുകാർ ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ചിരുന്നു. അൽ ബാദർ എന്ന ഭീകര സംഘടനയുമായും ഇയാൾക്ക് ബന്ധമുണ്ട്. ദില്ലിയിലെ നിസാമുദീനിൽ നിന്നാണ് മോഷ്ടിച്ച കാറുമായി സഞ്ചരിക്കുമ്പോൾ ഭീകരൻ സ്പെഷ്യൽ സെല്ലിന്റെ പിടിയിലാകുന്നത്.