ദില്ലി: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അയോദ്ധ്യ പ്രമേയമാക്കിയ ആറ് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമനോടുള്ള ആദര സൂചകമായി ലോകമെമ്പാടും പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പുകളുടെ ആൽബവും അദ്ദേഹം പ്രകാശനം ചെയ്‌തു. പ്രഭു ശ്രീരാമന്റെ സ്വാധീനം ആഗോള തലത്തിലേയ്ക്ക് വ്യാപിക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശ്രീരാമനും സീതയും രാമായണവും ലോകമെമ്പാടുമുള്ള മനുഷ്യരെ രാജ്യാതിർത്തികൾക്കും, മതത്തിനും, ജാതിക്കുമതീതരായി ഒരുമിപ്പിച്ച് നിർത്തുന്ന ഘടകമായി മാറിക്കഴിഞ്ഞുവെന്നും രാമായണം ലോകത്തെ പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനായി അയോദ്ധ്യ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ 10,000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.