ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതീഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ ദോഷം മാറാനെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പലതവണ ഇയാൾ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവതിയും കുടുംബവും പോലീസിൽ പരാതി നൽകിയത്. ദീർഘകാലമായി വിവാഹം നടക്കാത്തതിന്റെ പേരിൽ വിഷമത്തിലായിരുന്നു യുവതിയും കുടുംബവും. ഇക്കാര്യം കുട്ടിയുടെ സഹോദരൻ സുഹൃത്തായ നിതീഷിനോട് പറയുകയായിരുന്നു. ഇത് ഒരു അവസരമായി കണക്കാക്കിയ നിതീഷ് പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിച്ചു.
ദോഷം മാറാൻ പെൺകുട്ടിയെ നിതീഷ് പ്രതീകാത്മക വിവാഹം കഴിച്ചു. ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ കുടുംബത്തിന് മൊത്തം അപകടം സംഭവിക്കുമെന്നും വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് നിരവധി തവണയാണ് ഇത്തരത്തിൽ ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കിയത്. നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് നിതീഷിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.