അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഇന്നലെ രാത്രിയാണ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന യുവതി തത്സമയവും യുവാവ് ആശുപത്രിയിൽ വച്ചും മരിച്ചത്. ഇരുവരും സഞ്ചരിച്ച കാർ അമിതവേഗതയിൽ ലോറിയിൽ ഇടിച്ചു കയറ്റിയതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. പിന്നാലെ വന്ന വിവരങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നതുമായിരുന്നു. കാറിലുണ്ടായിരുന്നത് ചാരുംമൂട് സ്വദേശി ഹാഷിമും നൂറനാട് സ്വദേശിയും തുമ്പമൺ സ്കൂൾ അദ്ധ്യാപികയുമായിരുന്ന അനുജയുമായിരുന്നു.
അനുജയും സഹപ്രവർത്തകരും ഇന്നലെ വിനോദയാത്ര പോയിരുന്നു. മടങ്ങി വരുന്ന വഴിയിൽ ഇവരുടെ ട്രാവലർ വാഹനം തടഞ്ഞു നിർത്തി ഹാഷിം അനുജയെ പിടിച്ചിറക്കി കാറിലേക്ക് കയറ്റുകയായിരുന്നു. തന്റെ ബന്ധുവാണ് ഹാഷിം എന്നാണ് ഈ ഘട്ടത്തിൽ അനുജ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ സഹപ്രവർത്തകർ അനുജയുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു ബന്ധുവില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് അടൂർ പോലീസ് സ്റ്റേഷനിലെത്തി വിനോദയാത്രാ സംഘം വിവരമറിയിക്കുന്നതിനിടയിലാണ് അപകടം നടക്കുകയും ഇരുവരും മരിക്കുകയും ചെയ്‌തത്. ഹാഷിമും അനുജയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.