ദില്ലി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. +92 എന്ന നമ്പറിൽ ആരംഭിക്കുന്ന പാകിസ്ഥാൻ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്ന് വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സൂക്ഷിച്ചില്ലെങ്കിൽ ഇരയാകാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയതിന്റെ പ്രസ്താവനയിൽ പറയുന്നു.
ടെലി കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് എന്ന തരത്തിലാണ് പാകിസ്ഥാനിൽ നിന്ന് മിക്ക കോളുകളും എത്തുന്നത്. മൊബൈൽ നമ്പർ വിച്ഛേദിക്കുമെന്ന ഭീഷണി സന്ദേശമാകും ഉപയോക്താക്കൾക്ക് ലഭിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നമ്പറുകൾ ദുരുപയോഗം ചെയ്ന്നുവെന്നും ചില കോളുകളിൽ പറയുന്നു.
ഇത് സംബന്ധിച്ച് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസും (DoT) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയാണ് ജനങ്ങളെ ഇവർ കബളിപ്പിക്കുന്നതെന്ന് DoT വ്യക്തമാക്കി. +92ൽ ആരംഭിക്കുന്ന കോളിൽ സ്വകാര്യ വിവരങ്ങളോ ബാങ്ക് വിവരങ്ങളോ പാസ് വേർഡുകളോ മറ്റോ പങ്കിടരുതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് വിവരമറിയിക്കാനുള്ള അവസരവും കേന്ദ്രമൊരുക്കുന്നു. സഞ്ചാർ സാരഥി പോർട്ടിൽ www.sancharsaathi.gov.in -ൽ ‘Chakshu-Report Suspected Fraud Communications’ എന്നതിൽ സൗകര്യമുണ്ട്. ഇതിന് പുറമേ ‘Know your mobile connections’ എന്നതിൽ ഓരോരുത്തരുടെയും പേരിലുള്ള മൊബൈൽ കണക്ഷനുകളെ കുറിച്ച് അറിയാൻ സാധിക്കും. അനാവശ്യമായിട്ടുള്ള കണക്ഷനുകൾ റിപ്പോർട്ട് ചെയ്യുക. സൈബർ കുറ്റകൃത്യങ്ങൾക്കോ സാമ്പത്തിക തട്ടിപ്പിനേ ഇരയായാൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ചറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും റിപ്പോർട്ട് ചെയ്യാവുന്നതാണ്.