കൽപ്പറ്റ: എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണത്തിനിരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇന്ന് പൂക്കോട് സർവകലാശാലയിലെത്തി തെളിവെടുപ്പ് നടത്തും. വരുന്ന അഞ്ച് ദിവസം ക്യാമ്പ് ചെയ്താകും തെളിവെടുപ്പ് നടത്തുക. ക്യാമ്പസിലെ അദ്ധ്യാപകർ, ജീവനക്കാർ, ഹോസ്റ്റൽ വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് ഉൾപ്പടെ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും.
മനുഷ്യാവകാശ കമ്മീഷൻ തെളിവെടുക്കുന്ന സമയത്ത് തന്നെയാണ് സിബിഐയും തെളിവെടുപ്പ് നടത്തുന്നത്. ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടിലെത്തി പ്രാഥമികന്വേഷണം ആരംഭിച്ചു. സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിനോട് പൂക്കോട് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യ പ്രേരണ, റാഗിംഗ് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 20 പേർക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥ് കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്.