കൊൽക്കത്ത: പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്നാക്കാനാണ് ശുപാർശ. കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് പേരുകള്‍ കൈമാറിയത്. കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാൽ പേരുമാറ്റം ഔദ്യോഗികമാകും.
സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച്പിയുടെ ഹർജി കൊൽക്കത്ത ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്. ഫെബ്രുവരി 16നാണ് ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകള്‍ നൽകിയത് ശരിയായ നടപടിയല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.