കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന മോക്‌പോളില്‍ ബിജെപിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്
മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ബിജെപിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം പുറത്തുവിട്ടവാര്‍ത്ത ഉദ്ധരിച്ചാണ് ഭൂഷണ്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പിന്നാലെ ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാർ ജില്ലാ കലക്ടറും വരണാധികാരിയുമായ കെ. ഇൻബാശേഖറിനു പരാതി നൽകുകയും ചെയ്തിരുന്നു.