റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ ഗാന്ധി എന്തിനാണ് മകൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് തേടുന്നതെന്നാണ് മോദി ചോദിക്കുന്നത്. ജാംഷഡ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
റായ്ബറേലിയിൽ പ്രചാരണത്തിനായി എത്തിയ സോണിയ ഗാന്ധി പറഞ്ഞത് അവരുടെ മകനെ റായ്ബറേലിയിലെ ജനങ്ങൾക്ക് കൈമാറുകയാണെന്നാണ്. ദീർഘകാലമായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ പോലും അവർ റായ്ബറേലിയിൽ കണ്ടെത്തിയില്ലേ? സോണിയ ഗാന്ധി ഒരിക്കൽ പോലും അവരുടെ നിയോജക മണ്ഡലം സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവര്‍ മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. റായ്ബറേലി അവരുടെ കുടുംബ സ്വത്തായിട്ടാണ് സോണിയ ഗാന്ധി കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയനാട്ടിൽ നിന്ന് റായ്ബറേലിയിലേക്ക് പലായനം ചെയ്ത കോൺഗ്രസിൻ്റെ രാജകുമാരൻ തന്റെ അമ്മയുടെ സീറ്റാണ് ഇതെന്ന് പറഞ്ഞാണ് എല്ലായിടത്തും നടക്കുന്നത്. തന്റെ പിതാവ് പഠിച്ച സ്കൂൾ ആണെങ്കിലും എട്ടുവയസ്സുള്ള കുട്ടി പഠിക്കാൻ അവിടെ പോകുമ്പോൾ പോലും, ഇത് എൻ്റെ അച്ഛൻ്റെ സ്കൂളാണെന്ന് പറയില്ല. അതിനാൽ തന്നെ, ഈ കുടുംബപ്രേമികൾ പാർലമെൻ്റ് സീറ്റുകളുടെ പോലും വിൽപ്പത്രം എഴുതുകയാണ്. ഇത്തരം കുടുംബാധിഷ്ഠിത പാർട്ടികളിൽ നിന്ന് ജാർഖണ്ഡ് രക്ഷപ്പെടണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

