വലെന്‍സിയ: സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. നിരവധിപ്പേരെ കാണാതായി. കാണാതായവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. യൂറോപ്പ് സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിൽ കാറുകളും പാലങ്ങളും ഒഴുകിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ദൗർലഭ്യം നേരിടുന്നുണ്ട്.
യൂറോപ്പിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ പ്രളയം രേഖപ്പെടുത്തുന്നത് 1967-ലാണ്. അന്ന് അഞ്ഞൂറോളം ആളുകളാണ് പോര്‍ച്ചുഗലില്‍ മരണപ്പെട്ടത്. 1970-ല്‍ 209 പേര്‍ റൊമേനിയയിലും 2021-ല്‍ ജര്‍മനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 185 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

