റഷ്യ പ്രസിഡന്റ് വ്ളാഡിമിർ ഉടൻ തന്നെ ഭാരതം സന്ദർശിക്കും. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ക്രെംലിൻ കൊട്ടാരം ഇക്കാര്യം സ്ഥിരീകരിച്ചു. പുടിൻ്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം വളരെ അപൂർവ്വമായി മാത്രമാണ് പുടിൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത്.യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഇതിന് മുമ്പ് 2021 ഡിസംബർ 6 നാണ് 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. റഷ്യയിലെ കസാനിൽ നടന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 22,23 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിച്ചിരുന്നു.
അതേസമയം യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയുടെ സ്ഥാപക ഉടമ്പടിയായ റോം ചട്ടപ്രകാരം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവർ തങ്ങളുടെ രാജ്യം സന്ദർശിച്ചാൽ അവരെ തടവിലിടാൻ ഐസിസി അംഗങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ റോം ചട്ടത്തിൽ ഇന്ത്യ ഒപ്പിടുകയോ ചട്ടം അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

