Saturday, September 19, 2026

പാലക്കാട് പരസ്യ വിവാദം ! എൽഡിഎഫിന്റെ വിവാദ പത്രപരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല ! നേതൃത്വം പരുങ്ങലിൽ

സന്ദീപ് വാര്യര്‍ക്കെതിരെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട എൽഡിഎഫിന്റെ പത്രപരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം എന്നിരിക്കെയാണ് അനുമതിയില്ലാതെ എൽഡിഎഫ് പത്രപരസ്യം നല്‍കിയത്

സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തില്‍ ഉള്ളത്. സുന്നി കാന്തപുരം വിഭാ​ഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയിലാണ് പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം, സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർ​ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺ​ഗ്രസിനെതിരേ പരസ്യത്തിൽ വിമർശിക്കുന്നത്.

വാര്‍ത്താ ശൈലിയിലുള്ള അഡ്വറ്റോറിയല്‍ പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എല്‍ഡിഎഫ് പുറത്തിറക്കിയത്.

സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പ്രതികരിച്ചു. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Latest Articles