ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം 124 കേന്ദ്രങ്ങളിൽ നടത്തിയ ഏകോപിത റെയ്ഡുകളിലാണ് 115 ഭീകരർ വലയിലായത്. ഇവരിൽ നിന്ന് വൻ തോതിൽ തോക്കുകളും സ്ഫോടക വസ്തുക്കളും ഐഎസ് ലഘുലേഖകളും പിടിച്ചെടുത്തു. ക്രിസ്മസ് കാലത്ത് അമുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികൾക്കെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും ആക്രമണം നടത്താൻ ഭീകര സംഘടന ആഹ്വാനം ചെയ്തതായി അധികൃതർ വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളെയും ക്രിസ്മസ് വിപണികളെയും ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കം. 137 പേർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച അധികൃതർ 124 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരരെ വലയിലാക്കിയത്.
ഭീകരരെ പിടികൂടിയെന്ന് അവകാശപ്പെടുമ്പോഴും തുർക്കിയുടെ നടപടികൾ പലപ്പോഴും ഇരട്ടത്താപ്പാണെന്ന് ആഗോള തലത്തിൽ വിമർശനമുണ്ട്. ഒരു കാലത്ത് ഐസിസ് ഭീകരർക്ക് സിറിയയിലേക്കും മറ്റും കടക്കാൻ സുരക്ഷിത പാതയൊരുക്കിയതും ഭീകരവാദത്തിന് വളം വെച്ചതും തുർക്കിയാണെന്ന ആരോപണം ശക്തമാണ്. ഇപ്പോൾ അമേരിക്കൻ ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഗത്യന്തരമില്ലാതെ തുർക്കി ഇത്തരമൊരു നടപടിക്ക് തയ്യാറായതെന്നാണ് നിരീക്ഷകർ കരുതുന്നത്.

