Friday, September 18, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സംസ്ഥാന ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ചു

താഷ്കന്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സംസ്ഥാന ബഹുമതി. ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ (Order of Oliy Darajali Dustlik) എന്ന ബഹുമതി താഷ്കന്റിൽ നടന്ന ചടങ്ങിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തിന്റെ പരമോന്നത സംസ്ഥാന ബഹുമതി അദ്ദേഹത്തിന് നൽകിയത്. മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര ബഹുമതിയാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുരസ്‌കാരം ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ദോസ്ത്ലിക്’ എന്ന വാക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധം കൂടുതൽ ശക്തമായ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന തലത്തിലേക്ക് ഉയർത്താനും സന്ദർശനത്തിനിടെ തീരുമാനമായി.

ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് നിർണായകമായേക്കാവുന്ന യുറേനിയം ലഭ്യമാക്കുന്നതിനായി ഉസ്ബെക്കിസ്ഥാനുമായി ദീർഘകാല കരാറിനും ധാരണയായി. വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ചയായി. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരു രാജ്യങ്ങളും മുന്നോട്ടുവച്ചു.
പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിനും പരസ്പര സഹകരണത്തിനും പുതിയ ഊർജം പകരുന്ന നിരവധി തീരുമാനങ്ങളാണ് ഉണ്ടായത്. താഷ്കന്റിൽ മോദിക്ക് ലഭിച്ച പരമോന്നത സംസ്ഥാന ബഹുമതി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ലഭിക്കുന്ന വർധിച്ചുവരുന്ന പ്രാധാന്യത്തിന്റെ പ്രതീകമായി മാറി.

Related Articles

Latest Articles