Friday, September 18, 2026

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും നയതന്ത്ര തലത്തിലും വലിയ ഭൗമരാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വ്യോമപ്രതിരോധ സേന ഡ്രോണ്‍ വിജയകരമായി തകര്‍ത്തുവെങ്കിലും, വിശുദ്ധ നഗരത്തിന് സമീപം നടന്ന ഈ നീക്കം പ്രാദേശിക സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം മക്കയിലെ നിരോധിത വ്യോമാതിര്‍ത്തിയിലേക്ക് (Prohibited Airspace) കടക്കാന്‍ ശ്രമിച്ച ഹൂതി വിമതരുടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദി റോയല്‍ എയര്‍ ഡിഫന്‍സ് സേന മക്കയുടെ തെക്കന്‍ മേഖലയില്‍ വെച്ച് വിഫലമാക്കി. സംഭവത്തെത്തുടര്‍ന്ന് മക്ക, ജിദ്ദ, താഇഫ് തുടങ്ങിയ പശ്ചിമ തീരദേശ നഗരങ്ങളില്‍ ചരിത്രത്തിലാദ്യമായി റെഡ് അലര്‍ട്ട് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. പുണ്യസങ്കേതങ്ങളുടെ സുരക്ഷ ‘റെഡ് ലൈന്‍’ ആണെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മക്കയോ മറ്റ് ആത്മീയ കേന്ദ്രങ്ങളോ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും സൗദിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഹൂതി വക്താക്കള്‍ വാദിച്ചു.

മക്ക ആക്രമണശ്രമത്തെ കടുത്ത ഭാഷയിലാണ് ഭാരത വിദേശകാര്യ മന്ത്രാലയം അപലപിച്ചത്. വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയുണ്ടായി. കോടിക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയ പ്രാധാന്യമുള്ള മക്ക നഗരത്തിന് സമീപമുണ്ടായ ആക്രമണം അതീവ ആശങ്കാജനകമാണ്. സൗദി അറേബ്യയുടെ പരമാധികാര അതിര്‍ത്തികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും സിവിലിയന്‍ ജീവനുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭീഷണിയാകുന്ന നടപടികളെയും ഭാരതം ശക്തമായി എതിര്‍ക്കുന്നു. പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറയുന്നു.

Related Articles

Latest Articles