മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജി എന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനുമായി നളിനി നെറ്റോയ്ക്ക് കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനപ്പെട്ട ഫയലുകൾ ഒന്നും തന്റെ മുന്നിൽ എത്താറില്ലെന്നും വെറും നോക്ക് കുത്തിയായി പദവിയിൽ തുടരാൻ താല്പര്യമില്ലെന്നും തനിക്ക് അടുപ്പമുള്ളവരോട് സൂചിപ്പിച്ചിരുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം.വി ജയരാജൻ രാജിവച്ച് പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിയ്ക്ക് കാരണം. തിരഞ്ഞെടുപ്പ് കഴിയും വരെ പദവിയിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നളിനി നെറ്റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്ട്രേഷന്, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമ്പതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിൽ എത്തുന്ന ആദ്യ വനിതയുമാണ് നളിനി നെറ്റോ.