ലോക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഇന്ത്യൻ കോഫീ ഹൗസ് മാനേജർ ഉൾപ്പെടെ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു. കോർപറേഷൻ ഓഫീസ് കാന്റീൻ കൂടിയായ കോഫീഹൗസ് ബീച്ച് റോഡ് ശാഖയിലെ മാനേജർ മാനേജർ മനോജ്, ഭക്ഷണം കഴിച്ചവർ തുടങ്ങിയവർക്കെതിരേയാണ് കേസ്. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ പാർസൽ സർവീസിനു മാത്രമാണ് അനുമതി.
എന്നാൽ കോഫീഹൗസിനു കോർപറേഷനിലെ കൊവിഡ് വോളണ്ടിയർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഭക്ഷണം കഴിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് പുറത്തുനിന്നുള്ളവർക്കും ഭക്ഷണം വിളമ്പിയത്. മൂന്നുദിവസമായി ഇതു തുടങ്ങിയിട്ടെന്നാണ് പരാതിയുയർന്നത്. മുൻവശത്തെ വാതിൽ ഒഴിവാക്കി കോർപറേഷൻ വളപ്പിൽ നിന്നുള്ള വാതിലിലൂടെയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യം ലഭിച്ചതോടെ കൂടുതൽ ആളുകൾ എത്തി. ഇതോടെ മുൻവശത്ത് റോഡിനോടു ചേർന്ന ഭാഗത്തും ഭക്ഷണം നൽകാൻ തുടങ്ങി. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഭക്ഷണം വിളമ്പിയത്. ഇക്കാര്യം അറിഞ്ഞയുടൻ ഇടപെട്ട് ഭക്ഷണം വിളമ്പുന്നത് നിർത്തിവപ്പിച്ചതായി ടൗൺ പോലീസ് അറിയിച്ചു. തുടർന്നാണ് കേസെടുത്തത്. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി.