തിരുവനന്തപുരം: സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.
എൻസിഇആർടി മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.
വിദ്യാർഥികൾക്ക് അധ്യയനവർഷം നഷ്ടമാകാതെയുള്ള നടപടികൾക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാർഥികൾക്കു നീറ്റ് ഉൾപ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാൽ കേന്ദ്രനിർദേശങ്ങൾ പ്രകാരം തീരുമാനമെടുക്കും.

