തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീപ്രവേശനവിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് എല്ലാവരേയും ഞെട്ടിച്ചു. എന്തിനാണ് അവര്‍ പുനഃപരിശോധനാഹർജി നല്‍കിയതെന്ന് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
അവിശ്വാസികളുടെ അജന്‍ഡയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നടപ്പാക്കുത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.