ടോക്യോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ ഉറപ്പിച്ച് ലവ്‌ലിനയുടെ മുന്നേറ്റം. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ സെമിയിൽ കടന്നിരിക്കുകയാണ് ആസാം സ്വദേശിനിയായ ലവ്‌ലിന് ബോർഗോഹെയ്ൻ. ഇന്നു നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ നിയൻ ചിൻ ചെനിനെയാണ് ലവ്‌ലിന തോൽപ്പിച്ചത്. 4–1 എന്ന സ്കോറിലാണ് ലവ്‌ലിനയുടെ മിന്നും വിജയം.
അസമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ ലവ്‌ലിന. ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്സിങ്ങിൽ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലവ്‌ലിന. രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലവ്‌ലിന വെങ്കലം നേടിയിരുന്നു. ഒളിംപിക്‌സ് ബോക്‌സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് ഇത്. 2008ല്‍ വിജേന്ദറും 2012ല്‍ മേരി കോമും വെങ്കലം നേടിയിരുന്നു.
അതേസമയം ബോക്സിങ്ങിൽ സെമിയിൽ കടന്നാൽ വെങ്കല മെഡൽ ഉറപ്പാണ്. അടുത്ത മത്സരത്തിലും ജയിച്ച് ഫൈനലിൽ കടന്നാൽ ലവ്‌ലിനയ്ക്ക് വെള്ളി മെഡൽ ഉറപ്പിക്കാം. ടോക്കിയോയിൽ ഇന്ത്യ ഉറപ്പാക്കിയ രണ്ടു മെഡലുകളും വനിതകളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ, വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യയ്ക്ക് വെള്ളി മെഡൽ സമ്മാനിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona