തിരുവനന്തപുരം : മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങ്ങിന് എത്തിയ പതിമൂന്ന് വയസ് കാരനായ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശൻ കണ്ടെത്തി. കേസിൽ നാളെ വ്യാഴാഴ്ച വിധി പറയും. പ്രതിയെ റിമാൻഡ് ചെയ്തു. സമാനക്കേസിൽ ഇയാൾക്കെതിരെ നേരത്തെയും ഇയാൾക്ക് ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലാണ് ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിനു ശിക്ഷിച്ചത്. ഈ കേസിൽ ഇയാൾ നിലവിൽ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി തന്റെ വീടിനോട് ചേർന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴായിരുന്നു സംഭവം. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ മോശമായി. തുടർന്ന് പ്രതി മറ്റു ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല.
രോഗശമനം ഉണ്ടാവാത്തതിനാൽ 2019ൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി ഇവരോട് പറയുന്നത്. പ്രതി തനിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചു തരുമായിരുന്നുവെന്നും വെളിപ്പെടുത്തി.
മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്നു കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ മൊഴി നൽകിയിരുന്നു.