Friday, May 3, 2024
spot_img

പ്രണയം നടിച്ച് അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടു പോയ ഇടുക്കിയിലെ 15-കാരിയെ ബംഗാളിൽ നാട്ടിലെത്തിച്ചു; വിമാന മാർഗം പോലീസ് എത്തിയപ്പോൾ തകർന്നത് പെൺകുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്താനുള്ള ശ്രമം

അന്യസംസ്ഥാന തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കിയിലെ 15-കാരിയെ അന്വേഷണ സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രിയോടെ ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് അപ്രത്യക്ഷയായ പത്താംക്ലാസ് വിദ്യാർത്ഥിനിയെയാണ് കൃത്യമായ അന്വേഷണത്തിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍നിന്ന് കണ്ടെത്തി പോലീസ് നാട്ടിലെത്തിച്ചത്. അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയുടെ സ്വദേശവും വിലാസവുമെല്ലാം അന്വേഷിച്ചറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് നടത്തിയ അതിവേഗ നീക്കമാണ് 15-കാരിയെ സുരക്ഷിതയായി തിരികെ നാട്ടിലെത്തിക്കാൻ സഹായകമായത്. സംഭവത്തിൽ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സുഹൈലി(23)നെയും അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയായ 15 വയസുകാരിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി അന്യസംസ്ഥാന തൊഴിലാളി കടന്നുകളഞ്ഞിരുന്നത്. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ആരും പിന്നാലെ വരാതിരിക്കാനാണ് തന്ത്രപരമായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വന്തം വീട്ടില്‍തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതിലാണ് ഒരു നമ്പറില്‍നിന്ന് പതിവായി ഫോണ്‍കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ നമ്പര്‍ തൊടുപുഴയില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളിയായ സുഹൈലിന്റെ നമ്പറാണിതെന്ന് തിരിച്ചറിഞ്ഞതും. തുടരന്വേഷണത്തിൽ 23-ാം തീയതി പുലര്‍ച്ചെയോടെ പെരുമ്പാവൂരില്‍വെച്ച് ഇയാളുടെ നമ്പര്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. ഇതോടെ സുഹൈലിന്റെ താമസസ്ഥലത്തെത്തി പോലീസ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു. എന്നാൽ ഇയാള്‍ എങ്ങോട്ടാണ് അപ്രത്യക്ഷനായത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ പ്രതിയുടെ നാട്ടില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

ഒടുവിൽ അന്വേഷണ സംഘം അന്യസംസ്ഥാന തൊഴിലാളിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാന യാത്ര തന്നെ തിരഞ്ഞെടുത്തു. കൊച്ചിയില്‍നിന്ന് കൊല്‍ക്കത്തയിൽ വിമാനമിറങ്ങിയ അന്വേഷണ സംഘം അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂര്‍ഷിദാബാദിലെ ഡോങ്കോളിലെത്തി ഡോങ്കോള്‍ പോലീസിന്റെ സഹായം തേടി. നേരത്തെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന്റെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

തൊടുപുഴയില്‍നിന്ന് പെണ്‍കുട്ടിയുമായി പ്രതി ട്രെയിനിലാണ് മൂര്‍ഷിദാബാദിലെ വീട്ടിലെത്തിയത്. ഇവർ മൂര്‍ഷിദബാദില്‍ ട്രെയിനിറങ്ങിയ സമയത്ത് കൊച്ചിയില്‍നിന്ന് യാത്രതിരിച്ച അന്വേഷണ സംഘം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയിരുന്നു. അതിവേഗം പോലീസ് സംഘം തേടിയെത്തുമെന്ന് പ്രതി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുമായി മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമവും വിഫലമാവുകയായിരുന്നു.

പ്രതിയും പെണ്‍കുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ അന്വേഷണ സംഘത്തിനും അവിടെ എത്താന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായകമായി. നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫ് ആയത് അന്വേഷണത്തിനെ വഴിമുട്ടിക്കുമെന്ന് പ്രതി കരുതിയെങ്കിലും പ്രതി പെണ്‍കുട്ടിയുമായി ബംഗാളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ അവിടെയെത്തി അന്വേഷണം നടത്താന്‍ പോലീസ് സംഘം തീരുമാനിച്ചത് ഇയാളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കളഞ്ഞു. ബംഗാളിലെ ഡോങ്കോള്‍ പോലീസും അന്വേഷണത്തില്‍ വേണ്ട എല്ലാസഹായവും നല്‍കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ വശീകരിച്ചെടുത്തത്. ബംഗാളില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും സ്വരചേർച്ചയിലല്ല.ഇതെല്ലാം മറച്ചുവെച്ചാണ് പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചത്. തൊടുപുഴയില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ കാണുന്നതും അടുപ്പം സ്ഥാപിക്കുന്നതും. മൊബൈല്‍ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

അന്വേഷണസംഘം എത്താന്‍ വൈകിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുമായി ഇയാൾ ബംഗ്ലാദേശിലേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സുഹൈലിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചു നൽകിയിരിക്കുന്നത് ബംഗ്ലാദേശിലാക്കാണ്. അതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വെള്ളിയാഴ്ച ദിവസം ബംഗ്ലാദേശില്‍ പോയിവരാന്‍ അനുമതിയുണ്ട്. ഇങ്ങനെ പെണ്‍കുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

കസ്റ്റഡിയിലെടുത്ത പ്രതിയെ ഡോങ്കോള്‍ സ്‌റ്റേഷനിലും പിറ്റേദിവസം ബെര്‍ഹാംപുര്‍ കോടതിയിലും ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിമാനമാര്‍ഗം കേരളത്തിലേക്കും കൊണ്ടുവന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ തട്ടിക്കൊണ്ടുപോയതിന് മാത്രമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles