ഗാങ്‌ടോക് : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ മലയോര മേഖലകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 30 ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായും ഭക്ഷണവും മറ്റു വൈദ്യസഹായങ്ങളും നല്‍കിയതായും സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന മുപ്പതംഗ വിനോദസഞ്ചാരികളുടെ സംഘം മലമുകളില്‍ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം കനത്ത മഴയില്‍ കുടുങ്ങിയ 40-ഓളം വിനോദസഞ്ചാരികളെ നേരത്തെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള രക്ഷാദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയിരുന്നു. സിക്കിമിലെ നാഥു ലാ ചുരത്തിനടുത്തായിരുന്നു വിനോദസഞ്ചാരികള്‍ കുടുങ്ങിയത്.