മുംബൈ: മഹാരാഷ്ട്രയിൽ 32കാരന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ നീക്കം ചെയ്തത് വിദേശത്ത് പോയി കാമുകിയെ കണ്ട കാര്യം ഭാര്യയില്‍ നിന്ന് മറച്ചുവെയ്ക്കുന്നതിനെന്ന് പൊലീസ്. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിന് അറസ്റ്റിലായ 32കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
പുനെ സ്വദേശിയായ സാംദര്‍ശി യാദവ് (32) ആണ് മുംബൈയില്‍ വച്ച് പിടിയിലായിരിക്കുന്നത്. പാസ്പോര്‍ട്ടിലെ പത്ത് പേജുകള്‍ ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തി. പിന്നാലെയാണ് യുവാവിനെ സഹര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. ഹാജരാക്കിയ പാസ്പോര്‍ട്ടില്‍ നിന്ന് ഏതാനും പേജുകള്‍ കാണാനില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്. തുടര്‍ന്നാണ് പാസ്പോര്‍ട്ടില്‍നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം യുവാവാവ് വെളിപ്പെടുത്തിയത്.
2019-ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോര്‍ട്ടില്‍ നിന്ന് കീറിക്കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2019ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുന്നെ കാമുകിയെ കാണാന്‍ തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നു. തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹ ശേഷം യുവാവ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട്ട് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.