മംഗളൂരു: കഞ്ചാവ് വില്പന നടത്തിയ 12 മലയാളി കോളേജ് വിദ്യാർത്ഥികൾ മംഗളൂരുവിൽ പിടിയിൽ. വിദ്യാർത്ഥികൾ കോളേജിനകത്തും പുറത്തും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്ന് പോലീസ്. കോളജില്‍ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേരെ പിടികൂടിയത്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളാണ്. എറണാകുളം തൃശൂര്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉണ്ട്. ഹോസ്ദുര്‍ഗ് സ്വദേശി ഷാരോണ്‍ (19), ഇരിട്ടി സ്വദേശി നിഥാല്‍ (21), തൃക്കരിപ്പൂര്‍ സ്വദേശി ഷാഹിദ് (22), എറണാകുളം കല്ലൂര്‍ സ്വദേശി ഫഹദ് ഹബീബ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിന്‍ റിയാസ് (22), കണ്ണൂര്‍ പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുല്‍ ഗഫൂര്‍ (21), മുഹമ്മദ് റഷീന്‍ (22), ഗുരുവായൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന്‍ (22), പാപ്പിനിശ്ശേരി സ്വദേശികളായ അമല്‍ (21), അഭിഷേക് (21), രാജപുരം സ്വദേശി കെ പി അനന്തു (18) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാര്‍ത്ഥികളെ സൂതര്‍പേട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. 20,000 രൂപ വില വരുന്ന 900 ഗ്രാം കഞ്ചാവും പേപ്പറുകളും പൈപ്പും 4,500 രൂപയും 11 മൊബൈല്‍ ഫോണുകളും ഭാരം അളക്കുന്ന മെഷീനും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.