കോഴിക്കോട്: മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അറ്റൻഡറെ സസ്‌പെൻഡ് ചെയ്തു.മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂപ്രണ്ട് അറിയിച്ചു. പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിലായിരുന്നു യുവതി. മറ്റു ജീവനക്കാർ ഇല്ലാതിരുന്ന നേരത്തായിരുന്നു പീഡനം. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധ ബോധാവസ്ഥയിലായിരുന്ന യുവതിക്ക് ആ സമയത്ത് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.