കാസർഗോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്.
പരാതിക്കാരിയുടെ ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ഷിയാസ് മൊഴി നൽകി. എന്നാൽ വിവാഹിതയാണെന്നുള്ളതും മകനുള്ളതും യുവതി മറച്ചുവച്ചുവെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും മൊഴിയിൽ ഷിയാസ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്. പിന്നാലെ ചന്തേര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നുമുള്ള ആരോപണമുന്നയിച്ച് ജിം പരിശീലകയായ യുവതി നല്‍കിയ പരാതിയിലാണ് റിയാലിറ്റി ഷോ താരവും പ്രമുഖ മോഡലുമായ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തത് .യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് തന്റെ സ്ഥാപനത്തിൽ ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയായപ്പോൾ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. 2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.