ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ആവേശം അലതല്ലിയ നാടകീയ ഫൈനലിൽ ഇറാനെ മലർത്തിയടിച്ച് ഭാരതം. 33-29 എന്ന സ്‌കോറിനാണ് ഭാരതത്തിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ ടീമുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു.
ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. പവനെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ തന്നെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു. നാല് ഇറാന്‍ പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. എന്നാൽ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കി. എന്നാൽ തങ്ങൾക്ക് അവകാശപ്പെട്ട നാല് പോയന്റ് നല്‍കണമെന്ന് വാദിച്ച് ഇന്ത്യ പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. തുടർന്ന് ഇറാന്‍ ടീം പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ ഫൈനൽ സ്വന്തമാക്കി.