തിരുവനന്തപുരം:ബഫർ സോൺ വിഷയത്തിൽ കടുത്ത പ്രതിഷേധങ്ങൾ ആളി കത്തുമ്പോൾ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്.ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം. യോഗത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഇതിന് പുറമെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.
ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദ്ദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക. മൂന്നുദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.