ശ്രീനഗർ: കശ്മീരിലെ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സൈനിക നടപടി. ഇന്ന് രാവിലെ നാല് മണിക്കാരംഭിച്ച സൈനിക നടപടിയിലാണ് ഭീകര സംഘത്തെ സൈന്യം തുടച്ചു നീക്കിയത്. മഞ്ച് മാർഗിൽ ഭീകര സാന്നിധ്യം കണ്ടതിനെ തുടർന്നായിരുന്നു തിരച്ചിലും തുടർന്ന് ഏറ്റുമുട്ടലുമുണ്ടായത്. കശ്മീർ പോലീസും, രാഷ്ട്രീയ റൈഫിൾസും, സി ആർ പി എഫുമാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.
മൂന്ന് ലഷ്‌കർ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായും കശ്മീർ എ ഡി ജി പി അറിയിച്ചു. അടുത്ത കാലത്ത് നടന്ന കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകത്തിൽ പങ്കുള്ളവരാണ് തിരിച്ചറിഞ്ഞ രണ്ട് ഭീകരരും. ഇവരിൽ നിന്ന് എ കെ 47 തോക്കുകളും പിസ്റ്റലുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ലത്തീഫ് ലോൺ, ഉമർ നാസിർ തുടങ്ങിയ ഭീകരരെയാണ് തിരിച്ചറിഞ്ഞത്. പുരാണ കൃഷ്‌ണ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരനാണിയാൾ. ഷോപ്പിയാൻ സ്വദേശിയാണ്. നേപ്പാൾ സ്വദേശിയായ ബഹാദൂർ ഥാപ്പയെ വധിച്ച ഭീകരനാണ് തിരിച്ചറിഞ്ഞതിൽ രണ്ടാമനായ ഉമർ നാസിർ. കൊല്ലപ്പെട്ട ഒരു ഭീകരനെ കൂടി തിരിച്ചറിയാനുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിക്കുന്നു