ഈ വർഷത്തെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവാകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുകയും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇവർ പല കേസുകളിലായി 13 തവണ അറസ്റ്റിലാവുകയും 31 വർഷം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇപ്പോഴും മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ഭാഗമായി നർഗീസ് തടവറയിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്.
‘ഇറാനിലെ സ്ത്രീപീഡനങ്ങൾക്കെതിരായ പോരാട്ടവും, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുമാണ് നർഗീസിനെ സമാധാന നൊബേൽ അംഗീകാരത്തിന് അർഹയാക്കിയതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു. നിലവിൽ രാജ്യ സുരക്ഷയ്‌ക്കെതിരായ നടപടിയും ഭരണകൂടത്തിനെതിരായ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് നർഗീസിനെ ഇറാനിയൻ സർക്കാർ ജയിലിൽ അടച്ചിരിക്കുന്നത്. ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് നർഗീസ് മുഹമ്മദി.