തവിഞ്ഞാല്‍: വയനാട് തവിഞ്ഞാലില്‍ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.
കുടുംബത്തിന്റെ നിത്യോപയോഗ കാര്യങ്ങൾക്കായി ഈ കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. പതിവ് പോലെ രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചപ്പോൾ വെള്ളം കയറാത്ത അവസ്ഥയായിരുന്നു. ഇതെന്തുപറ്റിയെന്നറിയാനായി വീട്ടുകാര്‍ കിണര്‍ പരിശോധിച്ചു. അപ്പോൾ കിണറ്റിൽ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു. അതാ കിടക്കുന്നു ഒരു പുലി കിണറ്റിൽ. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.
കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്ന് വെള്ളമെടുക്കാൻ ഘടിപ്പിച്ചിരുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. പുലിയെ പുറത്തെടുക്കാൻ വനപാലകരുടെ ശ്രമം തുടരുകയാണ്.